Ayirur Sivadasan

അമ്മേ അമ്മേ
അവിടുത്തെ മുന്നിൽ .
*******************************
പണ്ടെപ്പോഴൊ ഒരു സിനിമാ വാരികയിൽ വായിച്ചതാണ്…

സുപ്രിയ ഫിലിംസിന്റെ ബാനറിൽ ഹരിഹരൻ സംവിധാനം ചെയ്ത “രാജഹംസം “എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് നടക്കുന്ന സമയം.
വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററാണ് ഈണം പകരുന്നത്.

“സന്യാസിനി നിൻ
പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …” 

ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജൻ മാസ്റ്റർ ഗായകൻ അയിരൂർ സദാശിവനെക്കൊണ്ടാണ്  പാടിച്ച്‌ റെക്കോർഡ്‌ ചെയ്തത് .
അയിരൂർ സദാശിവൻ
ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജൻമാസ്റ്റർക്ക് തൃപ്തിയാവുകയും ചെയ്തു .  

പക്ഷേ ഗ്രാമഫോൺ
കമ്പനിക്ക്  ഒരു പുതുമുഖഗായകനെക്കൊണ്ട് ഭാവാത്മകമായ ഈ ഗാനം പാടിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല .
അവർ പാട്ട് യേശുദാസിനെക്കൊണ്ട് പാടിക്കണമെന്ന് നിർബന്ധം പിടിക്കുകയും , അവസാനം യേശുദാസ് തന്നെ പാടുകയും ചെയ്തുവത്രെ !

സംഗീതത്തിന്റെ കാര്യത്തിൽ നിർമ്മാതാവിന്റേയോ സംവിധായകന്റേയോ ഇഷ്ടങ്ങൾക്ക് വഴങ്ങുന്ന ആളായിരുന്നില്ല
ദേവരാജൻ മാസ്റ്റർ .
അതുകൊണ്ട് തന്നെ ഈ സംഭവം സത്യമാണെന്ന് വിശ്വസിക്കാനും പ്രയാസം .

സിനിമാ രംഗത്ത് ഇത്തരം  കച്ചവടതാൽപര്യങ്ങൾ എന്നും ഉണ്ടായിരുന്നു എന്നുള്ളത് ശരിതന്നെ .
പല  കലാകാരന്മാരും ഇങ്ങനെ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി ബലിയാടുകൾ
ആയിട്ടുമുണ്ട്.



മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള
“സന്യാസിനി “എന്ന ഗാനം കൈവിട്ടു പോയതിലുള്ള  ദുഃഖം അദ്ദേഹം മരിക്കുന്നതുവരെ പലരുമായി പങ്കുവെച്ചിരുന്നതായും അറിയാം .

പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ സദാശിവന്റെ കുടുംബം തന്നെ കലാകാരന്മാരെ കൊണ്ടും സംഗീതജ്ഞരെ കൊണ്ടും അനുഗൃഹീതമായിരുന്നു .
കെ പി എ സി , ചങ്ങനാശ്ശേരി ഗീത തുടങ്ങിയ പ്രൊഫഷണൽ നാടക ഗ്രൂപ്പുകളിലെ ഗായകനായിട്ടാണ് സദാശിവൻ കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ദേവരാഗങ്ങളുടെ  ശില്പിയായ ദേവരാജൻമാസ്റ്റർ തന്നെയായിരുന്നു അയിരൂർ സദാശിവന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നു കൊടുത്തത് .
യൂസഫലി കേച്ചേരി നിർമ്മാണവും സംവിധാനവും നിർവഹിച്ച “മരം”  എന്ന ചിത്രത്തിലെ

“മൊഞ്ചത്തിപ്പെണ്ണേ നിൻ
ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് ….”

എന്ന ഗാനമായിരുന്നു സിനിമയ്ക്കുവേണ്ടി ഇദ്ദേഹം ആദ്യം പാടിയത്  .
എന്നാൽ ന്യൂ ഇന്ത്യ
ഫിലിംസിനു വേണ്ടി
എസ് കെ നായർ നിർമ്മിച്ച “ചായം” എന്ന ചലച്ചിത്രം ആദ്യം പ്രദർശനത്തിനെത്തിയതിനാൽ  ആ ചിത്രത്തിലെ

  “അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് …”

എന്ന ഗാനം സദാശിവന്റെ ആദ്യ ഗാനവും മാസ്റ്റർപീസ് ഗാനവുമായി പരിഗണിക്കപ്പെടുന്നു.
ഈ ഗാനം വയലാർ തന്റെ അമ്മയ്ക്ക് വേണ്ടി മുൻപ് എപ്പോഴോ എഴുതിയതായിരുന്നുവത്രേ.  സന്ദർഭവശാൽ ചായം എന്ന ചിത്രത്തിലേക്ക് ഈ ഗാനം തെരഞ്ഞെടുക്കുകയായിരുന്നു .

“ശ്രീവത്സം മാറിൽ ചാർത്തിയ ശീതാംശുകലേ ശ്രീകലേ …”

എന്ന ഒരു ഗാനം കൂടെ അയിരൂർ സദാശിവൻ ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്.

എന്നാൽ പിന്നീട് ഏതാനും ഹാസ്യ ഗാനങ്ങളിലും സംഘഗാനങ്ങളിലെ ഗായകനായും അറിയപ്പെടാനേ ഇദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

“അല്ലിമലർതത്തേ നിന്റെ … “
( ശാപമോക്ഷം )

“കൊച്ചുരാമ കരിങ്കാലി ..”.( അജ്ഞാതവാസം)

  “പാലം കടക്കുവോളം നാരായണ പാലം കടന്നുചെന്നാൽ കൂരായണ ..”.(കലിയുഗം )

” അങ്കത്തട്ടുകൾ
ഉയർന്ന നാട് …”
(അങ്കത്തട്ട് )

“കസ്തൂരിഗന്ധികൾ പൂത്തുവോ …”
( സേതുബന്ധനം )
” ഉദയസൗഭാഗ്യതാരകയോ . “
(അജ്ഞാതവാസം )
എന്നിവയെല്ലാമാണ്  അയിരൂർ സദാശിവൻ പാടിയ ചില പ്രശസ്ത ഗാനങ്ങൾ .
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കപ്പെട്ടിട്ടും നിർഭാഗ്യം പിന്തുടർന്ന കലാകാരനായിരുന്നു അയിരൂർ സദാശിവൻ  .
ആ നിർഭാഗ്യം അദ്ദേഹത്തിന്റെ ജീവിതത്തിലും പിന്തുടർന്നെത്തി.
2015 ഏപ്രിൽ 9 ന്  ആലപ്പുഴ-ചങ്ങനാശേരി റോഡിൽ നടന്ന ഒരു വാഹനാപകടത്തിലാണ് അയിരൂർ സദാശിവൻ അന്തരിച്ചത്.
അദ്ദേഹത്തിന്റെ പത്താം ചരമവാർഷികദിനമാണിന്ന്.
പ്രണാമം ..

(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )

Published by parvathyni

I am smart, strong and intelligent.

Leave a comment

Design a site like this with WordPress.com
Get started