Malayalam songs

നീ എൻ സർഗ്ഗസൗന്ദര്യമേ .
**************
മലയാളത്തിൽ സമാന്തര സിനിമകളുടെ തുടക്കം അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ആരംഭിക്കുന്നത്.
പിന്നീട് അരവിന്ദൻ , പി.എ.ബക്കർ , ജോൺ എബ്രഹാം, പവിത്രൻ  തുടങ്ങിയ പ്രതിഭാധനന്മാർ ആ പാത പിന്തുടർന്ന് രംഗത്തെത്തിയവരായിരുന്നു.

അവാർഡുകളും അംഗീകാരങ്ങളുമെല്ലാം തേടിയെത്തിയെങ്കിലും പ്രേക്ഷകർക്ക് ഇവരുടെ സിനിമ സ്വീകാര്യമായില്ല. പ്രേക്ഷകരില്ലെങ്കിൽ ഒരു കലാരൂപത്തിനും നിലനില്പില്ലല്ലോ?
അവസാനം ഉച്ചപ്പടങ്ങളുടെ ശ്രേണിയിൽ തളയ്ക്കപ്പെട്ട കലാമൂല്യമുള്ള  സിനിമകൾക്ക് മോചനം ലഭിക്കുന്നത്  ചരിത്രം തിരുത്തിയെഴുതിയ രണ്ടു ചെറുപ്പക്കാരുടെ മലയാള സിനിമയിലേക്കുള്ള വരവോടു കൂടിയാണ്.

ആദ്യം ഒന്നിച്ചും പിന്നീട് വ്യത്യസ്ത വഴികളിലൂടേയും മലയാള സിനിമയുടെ രാജവീഥികളെ പ്രകാശപൂർണ്ണമാക്കിയ ഭരതനും പത്മരാജനുമായിരുന്നു അവർ. കലയും കച്ചവടവും ഒരുപോലെ സമന്വയിപ്പിച്ച ഇവരുടെ സിനിമകൾ ഒരു തലമുറയുടെ ആവേശമായി മാറിയത്  പെട്ടെന്നായിരുന്നു .

പ്രശസ്ത സംവിധായകനായ
പി എൻ  മേനോന്റെ സഹോദരപുത്രനായ ഭരതൻ
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള എങ്കക്കാട് സ്വദേശിയാണ്. ഉദയായുടെ “ഗന്ധർവ്വക്ഷേത്രം “എന്ന ചിത്രത്തിന്റെ കലാ സംവിധാനവും പോസ്റ്റർ ഡിസൈനിങ്ങും നിർവ്വഹിച്ചു കൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.

പത്മരാജൻ തിരക്കഥയെഴുതിയ “പ്രയാണ ” ത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഈ ചിത്രകാരൻ പിന്നീട് മലയാള സിനിമയുടെ സൗന്ദര്യ സങ്കല്പങ്ങളെ “ഭരതൻ ടച്ച് ” എന്ന തന്റേതായ ഒരു രതിസൗരഭ്യത്താൽ  ഉടച്ചുവാർക്കുകയായിരുന്നു.

ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്ന “രതിനിർവ്വേദം ” ഭരതന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായി  ഇന്നും മലയാളത്തിലെ ക്ലാസിക് ചലച്ചിത്രങ്ങളിലൊന്നായി നിലകൊള്ളുന്നു.
ഇന്ത്യൻ സിനിമയിൽ മറ്റാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത വിധമായിരുന്നു “വൈശാലി ” യെ ഭരതൻ അഭ്രപാളികളിൽ അണിയിച്ചൊരുക്കിയത് .

കമൽഹാസനും ശിവാജി ഗണേശനും  ഒന്നിച്ച “തേവർമകനി “ലൂടെ ഭരതൻ തമിഴ് സിനിമയ്ക്ക് ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങളും നേടിക്കൊടുത്തു .

ലൈംഗികതയെ അശ്ലീലത്തിലേക്ക്  വഴുതിവീഴാതെ മനോഹരമായി ചിത്രീകരിച്ചുകൊണ്ട് യുവമനസ്സുകളിൽ  അഭിനിവേശത്തിന്റെ ഒരു അലകടൽ തന്നെ സൃഷ്ടിച്ചെടുക്കുവാൻ ഭരതന് കഴിഞ്ഞു .

സംവിധാന രംഗത്തും കലാസംവിധാനത്തിലും  മികവ് തെളിയിച്ച ഭരതൻ  കഥ, തിരക്കഥ ,ഗാനരചന , സംഗീത സംവിധാനം തുടങ്ങിയ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ മറന്നില്ല .

“താരും തളിരും മിഴി പൂട്ടി … “
“പുടമുറിക്കല്യാണം …. ”
( ചിലമ്പ് )
“മാലേയലേപനം ….. “
( ഈണം )
തളിരിലയിൽ താളംതുള്ളി …. ” കടലിളകി കരയോട് ചൊല്ലി.. “
താളം മറന്ന താരാട്ടു കേട്ടെൻ …”
( പ്രണാമം)
എന്നീ ഗാനങ്ങൾ ഭരതൻ എഴുതിയവയാണ്.

“താരം  വാൽക്കണ്ണാടി നോക്കി ..”
(കേളി )
“കണ്ണെത്താദൂരെ മറുതീരം … “
(താഴ് വാരം)
“കാതോടുകാതോരം തേൻ ചോരുമാമന്ത്രം … “
( കാതോട് കാതോരം )
എന്നിവയെല്ലാം ഭരതൻ ഈണമിട്ട ഗാനങ്ങളുമാണ് .

1998 ജൂലൈ 30 ന് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഭരതന്റെ ഓർമ്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഭാവോജ്ജ്വലമായ ഗാനങ്ങളെ കൂടി നമുക്കൊന്ന് ഓർത്തെടുക്കാം .

“മുക്കുറ്റി തിരുതാളി … “
(ആരവം )
“മൗനമേ നിറയും മൗനമേ ….” കുടയോളം ഭൂമി കുടത്തോളം കുളിര് ( തകര)
“ഏതോ ജന്മകല്പനയിൽ … “
(പാളങ്ങൾ)
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ …”
( ചാമരം)
  “പൂ വേണം പൂപ്പട വേണം, …. “
” മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി …… “
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം)
“ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ … “
“ധും ധും ധും ദുന്ദുഭിനാദം നാദം നാദം …”
(വൈശാലി)
  “പത്തുവെളുപ്പിന് മുറ്റത്ത് നിൽക്കണ… “
(വെങ്കലം )
   “പുലരേ പൂങ്കോടിയിൽ … “
(അമരം )
    “താരം വാൽക്കണ്ണാടി നോക്കി … “
( കേളി.)
    “നീ എൻ സർഗ്ഗ സൗന്ദര്യമേ …”
( കാതോടുകാതോരം )
  “കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി … “
( രതിനിർവേദം )
“താരും തളിരും മിഴി പൂട്ടി … “
“പുടമുറിക്കല്യാണം … “
( ചിലമ്പ് )
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സുന്ദരഗാനങ്ങളാണ് ഭരതന്റെ ചിത്രങ്ങൾ നമുക്ക് കാഴ്ച വെച്ചത്.

കാലത്തിന് നിറം കെടുത്താൻ കഴിയാത്ത ഈ സംവിധായകന്റെ ഓർമ്മകൾക്ക് പ്രണാമം .

(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365  )

Published by parvathyni

I am smart, strong and intelligent.

Leave a comment

Design a site like this with WordPress.com
Get started